Wednesday 4 November 2015

മെയ്ഡ് ഇന്‍ സ്പേസ്


മെയ്ഡ് ഇന്‍ സ്പേസ് (പത്തുവര്‍ഷം മുമ്പെഴുതിയ കഥ)

' കളിയല്ല കല്യാണം' എന്നു പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട് .
എന്നാലും ഗിന്നസ്ബുക്കില്‍ ഇടംനേടാന്‍വേണ്ടി ഒരു കല്യാണമോ !

രത്തന്‍ദാസിന്‍റെ ഏകമകളായ സുമന്‍ദാസാണ് വധു . വെളുത്ത് കൊലുന്നനെയുള്ളൊരു പെണ്ണ്; മണ്ണിന്‍റെ സ്പര്‍ശസുഖം അറിഞ്ഞിട്ടില്ലാത്ത സ്വപ്നസുന്ദരി .
അരുണ്‍ഷായുടെ ഏകമകനായ കിരണ്‍ഷായാണ് വരന്‍. നാനോടെക്ക്നോളജി പോലുള്ള ആധുനിക സാങ്കേതികവിദ്യകളുടെ പ്രയോക്താവായ യുവപ്രതിഭ .

പിതാക്കന്മാര്‍ രണ്ടുപേരും കോടീശ്വരപ്പട്ടികയില്‍ പത്തിനുതാഴെ നില്‍ക്കുന്നവര്‍ . മുംബൈയില്‍ പ്രാതലും മാഞ്ചസ്റ്ററില്‍ ഉച്ചഭക്ഷണവും പാരീസില്‍ അത്താഴവും കഴിക്കുന്നവര്‍ .
മനുഷ്യനുണ്ടായ കാലം മുതല്‍ ഇന്നുവരെ നടന്നിട്ടുള്ള വിവാഹവിശേഷങ്ങള്‍ തേടി 'ചുണ്ടെലി' യുടെ പ്രയാണം തുടങ്ങി. ഓരോ നാട്ടിലെയും സവിശേഷങ്ങളായ വിവാഹാനുഷ്ഠനങ്ങള്‍ ഇന്റര്‍നെറ്റില്‍ തെളിഞ്ഞു .ഒന്നിനും ഒരു പുതുമയും തോന്നിയില്ല .
' ആരും ഇതേവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിധത്തിലാവണം വിവാഹം '. സുമന്‍ ആഗ്രഹമറിയിച്ചു .

മക്കള്‍ക്ക് തങ്ങളെക്കാള്‍ ബുദ്ധിയും വിവേകവും ഉണ്ടെന്ന്‍ പിതാക്കന്മാര്‍ വിലയിരുത്തി . വിവാഹം എവിടെവച്ച് എങ്ങനെ നടത്തണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ മക്കള്‍ക്കുതന്നെ വിട്ടുകൊടുത്തു .
നിശ്ചയത്തിന്‍റെ തലേരാത്രിയില്‍ , ഉറക്കത്തിന്‍റെ സുന്ദരമുഹൂര്‍ത്തത്തില്‍ സുമന്‍ വിചിത്രമായൊരു സ്വപ്നം കണ്ടു:
അങ്ങകലെ....ആകാശമേഘങ്ങള്‍ക്കപ്പുറം ......... നക്ഷത്രപ്പൂക്കള്‍കൊണ്ടലങ്കരിച്ച വിവാഹപ്പന്തല്‍! തിളങ്ങുന്ന ലോഹവസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ വധൂവരന്മാര്‍ അച്ഛനമ്മമാര്‍ക്കൊപ്പം റോക്കറ്റുപോലുള്ള വാഹനങ്ങളില്‍ വന്നിറങ്ങുന്നു . ഭൂമിയില്‍ അത്ഭുതം കാണുന്നമാതിരി നോക്കിനില്‍ക്കുന്ന .ബന്ധുമിത്രാദികള്‍.....
സ്വപ്നം ഇത്രത്തോളമായപ്പോള്‍ സുമന്‍ ഉണര്‍ന്നു . അടക്കാനാവാത്ത സന്തോഷത്തോടെ അവള്‍ പ്രതിശ്രുതവരനെ വിളിച്ചു പറഞ്ഞു :
'നമ്മുടെ വിവാഹം ആകാശത്തുവച്ചു മതി; ഒരു ബഹിരാകാശനിലയത്തില്‍ വച്ച്. ഇതുവരെ ആരും അവിടെവച്ചു കല്യാണം നടത്തിയിട്ടില്ല . '
'മിടുക്കി . സമ്മതിച്ചിരിക്കുന്നു . കിരണ്‍ പ്രതിശ്രുതവധുവിന്‍റെ തീരുമാനം സഹര്‍ഷം അംഗീകരിച്ചു .
കോടീശ്വരന്മാര്‍ക്കു സന്തോഷമായി. തങ്ങളുടെ പ്രൌഡിയും മോഡിയും പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ അവസരം .
ഉടന്‍തന്നെ അവര്‍ ബഹിരാകാശ ഏജന്‍സിയുമായി ബന്ധപ്പെട്ടു , ബഹിരാകാശത്തു നിലയുറപ്പിച്ചിട്ടുള്ള ഗവേഷണനിലയം വിവാഹാവശ്യത്തിനു വാടകയ്ക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടു .
ശാസ്ത്രജ്ഞന്മാരുടെ മറുപടി അനുകൂലമല്ല എന്നു കണ്ട് അവര്‍ ഉന്നതങ്ങളില്‍ പിടിമുറുക്കി .
വിവാഹനിശ്ചയത്തിന്‍റെ തത്സമയസംപ്രേഷണം കണ്ടുകൊണ്ടിരുന്ന ജനം വധൂപിതാവിന്‍റെ അറിയിപ്പുകേട്ടു വാപൊളിച്ചിരുന്നു ;
'വിവാഹം അടുത്തവര്‍ഷം ഇതേ ദിവസം ഇതേസമയം ബഹിരാകാശനിലയത്തില്‍ വച്ചായിരിക്കും. ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ് .എല്ലാ പ്രേക്ഷകരും മറക്കാതെ കാണുകയും വധൂവരന്മാരെ അനുഗ്രഹിക്കുകയും ചെയ്യണമെന്നു അഭ്യര്‍ഥിക്കുന്നു '
വിചിത്രമായ വാര്‍ത്ത കേട്ട് ജനം അന്ധാളിച്ചു.
'ഇതെന്താ , കല്യാണത്തിന് നമ്മളാരും പങ്കെടുക്കണ്ടാന്നോ ? പണത്തിന്‍റെയൊരു ഹുങ്ക്!' ബന്ധുമിത്രാദികള്‍ പലതുംപറഞ്ഞു പരിഹസിച്ചു
'ടിവിയില്‍ കണ്ടാല്‍മതിയത്രെ !'
അലമാരകളിലും ലോക്കറുകളിലും പൂട്ടിവചിരിക്കുന്ന പട്ടും പൊന്നും പ്രദര്‍ശിപ്പിക്കാനുള്ള ഒരവസരം നഷ്ടമായതില്‍ ചാര്‍ച്ചക്കാരായ സ്ത്രീജനങ്ങള്‍ നിരാശരായി പിറുപിറുത്തു .
കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നൂറുകണക്കിനു ശാസ്ത്രജ്ഞന്മാര്‍ രാപ്പകലില്ലാതെ പരിശ്രമിച്ച് പത്തുപേര്‍ക്ക് സഞ്ചരിക്കാന്‍ പറ്റിയ ബഹിരാകാശ പേടകം നിര്‍മ്മിച്ചു. വിവാഹകര്‍മ്മങ്ങള്‍ നടത്താന്‍ ബഹിരാകാശനിലയത്തില്‍ വേണ്ടത്ര സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള ഗവേഷണശാലയില്‍ പരീക്ഷിച്ചും നിരീക്ഷിച്ചും കണ്ടുപിടിച്ച ലോഹസങ്കരങ്ങള്‍കൊണ്ട് ആവശ്യമായ ആഭരണങ്ങളും വസ്ത്രങ്ങളും ഉണ്ടാക്കി,
'മെയ്ഡ് ഇന്‍ സ്പേസ്' എന്ന്‍ ഓരോന്നിലും മുദ്രണംചെയ്ത് ഭൂമിയിലേക്കു മടങ്ങിയ യാത്രികരുടെ കൈവശം കൊടുത്തയച്ചു.
'മെയ്ഡ് ഇന്‍ സ്പേസ്' ആഭരണങ്ങളും വസ്ത്രങ്ങളും കാണാന്‍ ജനപ്രവാഹമായി. ആഭരണങ്ങളുടെ മേന്മയും ശില്പഭംഗിയും വസ്ത്രങ്ങളുടെ പളപളപ്പും കണ്ട് സകലരും വിസ്മയിച്ചു .
ചിത്രങ്ങള്‍ക്കൊപ്പം അടിക്കുറിപ്പുകളും അഭിമുഖങ്ങളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു .
ബഹിരാകാശത്ത് ഗവേഷണശാലകള്‍ മാത്രമല്ല ,വ്യവസായശാലകളും സ്ഥാപിക്കാമെന്നും ആഭരണങ്ങളും വസ്ത്രങ്ങളും മാത്രമല്ല നിത്യോപയോഗസാധനങ്ങളും മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകളും വളരെ കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാമെന്നും അവയെല്ലാം 'മെയ്ഡ് ഇന്‍ സ്പേസ്' എന്ന മുദ്രയുമായി ഭൂമിയില്‍ വില്പനയ്ക്കെത്തുന്ന കാലം അതിവിദൂരമല്ലെന്നും മനസ്സിലാക്കിയ വരന്‍ വധൂപിതാവിനോട്‌ പുതിയൊരാവശ്യം കൂടി ഉന്നയിച്ചു :
'മകളുടെ പേരില്‍ ഒരു ബഹിരാകാശ വ്യവസായശാല നിര്‍മ്മിച്ചുനല്‍കണം '.
വധൂപിതാവ് അതും സമ്മതിച്ചു .
മധുവിധുകാലവും മനുഷ്യരുടെ ശല്യമില്ലാത്ത ബഹിരാകാശത്തുതന്നെ ആഘോഷിച്ചാല്‍ മതിയെന്ന് വധൂവരന്മാര്‍ തീരുമാനിച്ചു.
ദിവസങ്ങള്‍ക്കുള്ളില്‍ മധുവിധുപേടകവും സജ്ജമായി .
പത്തുപേരടങ്ങുന്ന വിവാഹസംഘത്തെയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശ പേടകത്തിന്‍റെ വിക്ഷേപണം മംഗളമായി നടന്നു. നിലയത്തില്‍ കൃത്യമായി ഇറങ്ങി. ഭൂമിയിലെ നിയന്ത്രണകേന്ദ്രത്തില്‍നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരുന്നു ചടങ്ങുകള്‍. നിശ്ചിതമുഹൂര്‍ത്തത്തില്‍ത്തന്നെ കിരണ്‍ഷാ സുമന്‍ദാസിന്‍റെ കഴുത്തില്‍ താലിചാര്‍ത്തി.
തത്സമയ സംപ്രേഷണം കണ്ടുകൊണ്ടു ഭൂമിയിലിരുന്ന ബന്ധുജനങ്ങള്‍ ടെലിവിഷന്‍സ്ക്രീനില്‍ പുഷ്പവൃഷ്ടി നടത്തി വധൂവരന്മാരെ അനുഗ്രഹിച്ചു.
അനന്തരം വധൂവരന്മാര്‍ അച്ഛനമ്മമാരുടെ അനുഗ്രഹാശിസുകളോടെ മധുവിധുപേടകത്തില്‍ കയറി നക്ഷത്രരാജ്യത്തേക്കു പറന്നു . ബാക്കി എട്ടുപേരും ഭൂമിയിലേക്കും മടങ്ങി .
ഈ സംഭവങ്ങളെല്ലാം ഭൂമിയിലും ആകാശത്തിലും വാര്‍ത്താപ്രാധാന്യം നേടി. ആദ്യസംഭവം എന്നനിലക്ക് ഗിന്നസ്ബുക്കിലും ലോകചരിത്രത്തിലും സ്ഥാനംപിടിച്ചു. അസാധ്യമായി ഒന്നുമില്ല എന്നു തെളിയിച്ച കോടീശ്വരന്മാരെ ലോകം സ്തുതിച്ചു. ഭൂമിയിലെ മറ്റ് കോടീശ്വരസന്തതികള്‍ അസൂയയാല്‍ വലഞ്ഞു . തങ്ങള്‍ക്കും ബഹിരാകാശവിവാഹം മതിയെന്ന്‍ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു . തന്തക്കോടീശ്വരന്മാര്‍ മക്കളുടെ പ്രഖ്യാപനം കേട്ടു ഞെട്ടി .
താലിഭാഗ്യമുണ്ടാവാത്ത നിര്‍ധനയുവതികള്‍ ശൂന്യമായ കഴുത്തില്‍ തഴുകി നെടുവീര്‍പ്പിട്ടൂ. അവരുടെ നെടുവീര്‍പ്പുകള്‍ ശൂന്യാകാശത്തിലേക്കു പറക്കാനാവാതെ മണ്ണില്‍ക്കിടന്നു വട്ടംചുറ്റി .
മധുവിധുപേടകം നക്ഷത്രരാജ്യത്തേക്കുള്ള പ്രയാണം തുടര്‍ന്നു . നവദമ്പതികളുടെ പ്രേമപ്രകടനങ്ങളും രതിക്രീഡകളും ഭൂമിയിലെ നിയന്ത്രണകേന്ദ്രത്തില്‍ സിഗ്നലുകളായി എത്തിക്കൊണ്ടിരുന്നു.
തികച്ചും അപ്രതീക്ഷിതം എന്നേ പറയേണ്ടൂ ; പെട്ടെന്നൊരുദിവസം പേടകത്തില്‍നിന്നുള്ള സന്ദേശങ്ങള്‍ ഭൂമിയില്‍ എത്താതായി .
ബഹിരാകാശത്തില്‍ മനുഷ്യരതിക്കുണ്ടാകുന്ന സ്വാഭാവികമാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്ന ശാസ്ത്രജ്ഞന്മാര്‍ നിരാശരായി .
'പേടകം നിയന്ത്രണപരിധിവിട്ടു സഞ്ചരിക്കുകയാണ് ' ശാസ്ത്രജ്ഞന്മാര്‍ അറിയിച്ചു .
'മധുവിധു ആഘോഷം കൂടുതല്‍ സ്വകാര്യവും ഉല്ലാസപ്രദവുമാക്കാന്‍വേണ്ടി വധൂവരന്മാര്‍ സന്ദേശങ്ങള്‍ എത്താത്ത മറ്റേതെങ്കിലും ലോകത്തേക്ക് പേടകത്തെ വഴിതിരിച്ചു വിട്ടതാകാം' എന്നും അഭ്യൂഹമുയര്‍ന്നു .
വര്‍ഷങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു . ഒരു രാജ്യത്തുനിന്ന്‍ മറ്റൊരു രാജ്യത്തേക്കു പോയിവരുന്നതുപോലെ ബഹിരാകാശയാത്രകള്‍ സാധാരണയായി .ബഹിരാകാശവിവാഹവും കിരണ്‍സുമന്‍ ദമ്പതികളും മധുവിധുപേടകവും ചരിത്രത്താളുകളില്‍ ഒതുങ്ങി .
അരുമസന്തതികളുടെ തിരിച്ചുവരവും കാത്തിരിക്കുന്ന വൃദ്ധകോടീശ്വരന്മാരെയും ലോകം മറന്നു .
തലമുറകള്‍ തമ്മിലുള്ള അകലം ബഹിരാകാശം കടന്നപ്പോള്‍ നിരാശയുടെ കമ്പിളിപ്പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടിയ വാര്‍ദ്ധ്യക്യം അനന്തശൂന്യതയിലേക്ക് മിഴികളുയര്‍ത്തി .
കോടാനുകോടി നക്ഷത്രങ്ങള്‍ക്കിടയില്‍ ആ വൃദ്ധനയനങ്ങള്‍ കോടികള്‍ക്കു വിലമതിക്കാനാവാത്ത രണ്ടു നക്ഷത്രങ്ങളെ കണ്ടു;
അരികിലായി ഒരു കുഞ്ഞുനക്ഷത്രത്തെയും .

Friday 15 May 2015

നമ്മോടാ അവന്മാരുടെ കളി !!

അതിർത്തിയിൽ ഇന്ത്യൻ
സൈന്യവും പാകിസ്താൻ
സൈന്യവും ട്രെഞ്ചുകളിൽ
പതുങ്ങിയിരിക്കുന്നു.
പെട്ടെന്ന് ഇന്ത്യയുടെ വിജയ് സിങ്ങിനു
ഒരു ബുദ്ധി തോന്നി.
പുള്ളി ഒച്ചയെടുത്ത്
വിളിച്ചു.
“ഒയേ അബ്ദുള്ളാ..”
അപ്പുറത്തുള്ള ട്രെഞ്ചിൽ നിന്ന് ഒരുത്തൻ
തല പൊന്തിച്ചു ചോദിച്ചു
“എന്താടാ പട്ടീ”
അപ്പൊത്തന്നെ അവന്റെ തല ഒരു ബുള്ളറ്റ്
തകർത്തു..
സിങ്ങ് പിന്നേം വിളിച്ചു
“ഒയേ കരീം”
അപ്പുറത്ത് നിന്ന് 2 എണ്ണം എണീറ്റ് നിന്ന് ചോദിച്ചു
“എന്നോടാണോടാ?”
രണ്ടിന്റെയും ബ്രെയിൻ വെടി കൊണ്ട്
പായസമായി!
സിങ്ങ് അടുത്തതായ് വിളിച്ചു
“ഒയേ മുസ്തഫാ”
2 പാകിസ്താനി തലകൾ
കൂടി പൊന്തുകയും അവ ചിതറുകയും ചെയ്തു..
പാകിസ്താനികൾ ആകെ ടെൻഷനിലായി.
“നാറി ഇന്ത്യക്കാർ.. ഇവന്മാർക്കെങ്ങനെ ഇത്ര ബുദ്ധി വന്നു!”
ട്രെഞ്ചിലെ പിന്നെയും ബുദ്ധിയുള്ള ഫൈസലിനു ഒരു ഐഡിയ തോന്നി..
ഇതേ തന്ത്രം തിരിച്ച്
പ്രയോഗിച്ചാലോ??
“ഒയേ അജയ് സിങ്ങ്!!....”
ഇന്ത്യൻ ട്രെഞ്ചിൽ നിന്ന് നിശബ്ദത..
“ഒയേ വിജയ് സിങ്ങ്!!....”
ഇന്ത്യൻ ട്രെഞ്ച് നിശബ്ദം..
ഒയേ പ്യാരീ ബായ് സഞ്ജയ് സിങ്ങ്!!....”
ഇന്ത്യൻ ട്രെഞ്ചിൽ നിന്ന് കനത്ത നിശബ്ദത..
2 മിനുട്ട് കഴിഞ്ഞ് ഇന്ത്യൻ ട്രെഞ്ചിൽ നിന്ന്
“ആരാ വിജയ് സിങ്ങിനെ വിളിച്ചത്?”
ഒരു പാകിസ്താനി ഞാനാ എന്ന് പറഞ്ഞ് തലപൊക്കിയതും
ഠോ!!!!!!
നമ്മോടാ അവന്മാരുടെ കളി !!

Monday 2 June 2014

എന്റെ മോനയ്ക്ക് (തുടര്‍ച്ച)

പദ് മനാഭന്‍ തിക്കോടി

iv

മോനാ,
ഓര്‍മ്മകള്‍ കടന്നുവരുന്നത്‌
നിന്റെ പ്രണയവുമായാണ്,
ഞാന്‍ പോലുമറിയാതെ.
ചില നേരങ്ങളില്‍
തിരമാലകളെ പോലെ കുതിച്ച്‌
ചില നേരങ്ങളില്‍
മന്ദമാരുതനായി
പൂക്കാലത്തിന്റെ പരിമളം വഹിച്ച്.

v

മോനാ,
നിന്നെ കുറിച്ചുള്ളതു
മാത്രമല്ലേ
എന്റെ ഓര്‍മ്മകള്‍.
ഓരോ ക്ഷണത്തിലും
ഓരോ ദിനത്തിലും
ഇരുളിലുംപ്രകാശത്തിലും.

Wednesday 2 October 2013

വിജയന്‍ മാഷ്‌-

 ''കേൾക്കണമെങ്കിൽ ഈ ഭാഷ വേണം'' എന്നാണ് 2007 ഒക്ടോബർ 3-ന്‌ ഉച്ചക്ക് 12 മണിക്ക്  .തൃശ്ശൂർ പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കവേ കുഴഞ്ഞു വീണു മരിക്കുന്നതിനു മുമ്പ് വിജയന്‍ മാഷ്‌ അവസാനമായി പറഞ്ഞ വാചകങ്ങൾ.
ഏതു സന്ദര്‍ഭത്തിലും എടുത്തുദ്ധരിയ്ക്കാവുന്ന എണ്ണമറ്റ മൊഴിമുത്തുകള്‍  നമുക്കായി തന്നാണ് മാഷ് പോയത്.  ചിന്തയുടെ തീവെളിച്ചം എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന എം.എന്‍. വിജയന്‍ പറഞ്ഞിരുന്ന മിക്ക കാര്യങ്ങളും അക്കാലത്തും, എക്കാലത്തും പ്രസക്തമായി അനുഭവപ്പെടുന്നുണ്ട്... നോക്കൂ-

''തീപിടിപ്പിക്കാന്‍ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍ന്നാലും തീ പിന്നെയും വ്യാപിച്ചു കൊണ്ടിരിക്കും .ചിന്തയുടെ അഗ്‌നിബാധയില്‍ ആത്മനാശത്തിന്റെ അംശമുണ്ട് . പക്ഷെ അതിനര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുകയാണെന്നോ സ്വയം ഇല്ലാതായിട്ടു മറ്റുള്ളവരില്‍ ജീവിക്കുന്നു എന്നോ ആണ് .അതു നമുക്കു പ്രവചിക്കാന്‍ കഴിയാത്ത കാര്യമാണ് .ശത്രുക്കളില്ലാതെ മരിക്കുന്നവന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് അര്‍ത്ഥം ''

''നമ്മുടെ സംസ്‌കാരത്തിന്റെ അഭിരുചി വൈവിധ്യം, അനുരാഗത്തിന്റെ വര്‍ണവൈവിധ്യം എന്നിവയെല്ലാം നഷ്ടപ്പെടു കയും സ്‌നേഹത്തിന്റെ അടയാളം ഒരു പ്രഷര്‍ കുക്കറോ വാഷിംഗ് മെഷീനോ ആണെന്ന് നമ്മുടെ ബുദ്ധി തെറ്റിദ്ധരിക്കാനിട വരികയും ചെയ്യുന്നു. ഇങ്ങനെ നമ്മുടെ ജീവിതം സാംസ്‌കാരികമായി എത്രമേല്‍ ദരിദ്രമായി ക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വാസ്തവത്തില്‍ ഭാഷയുടെയും വിദ്യാഭ്യാസ ത്തിന്റെയും തലങ്ങളില്‍ എത്തുമ്പോള്‍ നാം വേദനയോടെ നേടുന്ന അറിവ്. മലയാള ഭാഷ എന്റെ ഹൃദയത്തിലെ പൂവാണ് എന്നും അതെന്റെ സ്‌നേഹത്തിന്റെ ആര്‍ദ്രതയാണ് എന്നും എന്റെ കോപത്തിന്റെ തുടിപ്പാണ് എന്നും എന്റെ മൗഢ്യത്തിന്റെ കറുപ്പാണ് എന്നും അറി യുന്നതിലാണ് ആ ഭാഷയെ നില നിര്‍ത്തേണ്ടത്. ഞാന്‍ ഉണ്ടാക്കുന്ന എന്റെ പുഷ്പമാണ് എന്റെ ഭാഷ എന്നും ഇത്തരം അനേകം പൂക്കള്‍ വിരിയുമ്പോള്‍ അത് ലോകത്തിന്റെ വലിയ പൂന്തോപ്പായിത്തീരുന്നു എന്നും മറ്റെല്ലാ ജൈവവസ്തുക്കളുടെയും അതി ജീവനത്തിനു ജൈവവൈവിധ്യം സഹായിക്കുന്നതു പോലെ നമ്മുടെ സാംസ്‌കാരിക പ്രതികരണങ്ങളുടെയും വൈവിധ്യം ആവശ്യമാണ് എന്നു തിരിച്ചറിയുന്നതിനും ഉള്‍ക്കൊള്ളുന്നതിനും ആഗോളവത്കരണം തടസ്സമായി മാറുന്നു''

''ഒരു പാര്‍ട്ടിക്കാരന്‍ മനസ്സിലാക്കേണ്ടത് എല്ലാവരില്‍ നിന്ന് പഠിക്കാനുണ്ട് എന്നാണ്.എപ്പോഴും പുകഴ്ത്തുന്നവര്‍ പറയുന്നതിനേക്കാള്‍ കൂടുതലായിട്ട് എതിര്‍ക്കുന്നവര്‍ പറയുന്നത് ശ്രദ്ധിക്കണം.തന്റെ നേര്‍ക്കെറിയുന്ന ചോദ്യങ്ങള്‍ നിരാകരിക്കുകയല്ല,അത് തിരിച്ചറിയുകയാണ് ഏതൊരു രാഷ്ട്രീയപ്രവര്‍ത്തകന്റേയും കടമ.ഒരാള്‍ കൂക്കിവിളിക്കുന്നതിന് കാരണമെന്ത് എന്ന് അന്വേഷിക്കുമ്പോള് മാത്രമേ അത് ഒരു സഖാവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമായി മാറുകയുള്ളൂ.''

''ആര്‍ക്ക് വേണ്ടി പാര്‍ട്ടി എന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ലെങ്കില്‍ പാര്‍ട്ടിക്കുവേണ്ടി എന്ന വാക്കിന് അര്‍ത്ഥമില്ല.അതുകൊണ്ട് നമ്മളുണ്ടാക്കിയ സാധനം മറ്റാരുടെയൊക്കെയേ ആയ സ്വതന്ത്രസ്ഥാപനമാകുമ്പോള്‍ അതൊരു മര്‍ദ്ദനോപകരണമായി മാറും.അത് മനുഷ്യന്റെ ശത്രുവായിത്തീരും.നമ്മെ രക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പോലീസ് സേന അവരുടെ വടി നമ്മെ തല്ലാനുപയോഗിക്കുന്നത് പോലെയാണ് പാര്‍ട്ടിക്ക് ഇപ്പോള്‍ സംഭവിച്ച രൂപാന്തരം.''

''എന്റെ കാലടിപ്പാടുകള്‍ ആരാണ് മായ്ച്ച് കളഞ്ഞത് എന്നാണ് ബഷീര്‍ ഇപ്പോഴും ചോദിക്കുന്നത്.ഇത് അനശ്വരതയുടെ പ്രശ്‌നമാണ്.മരണവുമായുള്ള സംവാദമാണ് ഏറ്റവും വലിയ ദാര്‍ശനികപ്രശ്‌നം.ഓരോ ദാര്‍സനികപ്രശ്‌നങ്ങളും ജീവിതത്തിന്റെ ഭാഗമാണ്.കാറല്‍ മാര്‍ക്‌സിനുണ്ടായത് ഭൗതാകമായ ദാര്‍ശനികതായണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഉണ്ടായത് ആദ്ധ്യാതമികദാര്‍ശനികതയായിരുന്നു.ഒരു മൃഗത്തിന് മരണഭയമില്ല.ഈ മരണഭയത്തില്‍ നിന്നാണ് കഠേപനിഷത്തും ഒരു അനര്‍ഘനിമിഷവും പിറക്കുന്നത്.''

''എവിടെ ആയിരുന്നാലും ജാതീയവും മതപരവും ആയ വാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയുമെങ്കിലും ഒരിടത്തും ഒരു പ്രശ്‌നത്തിനും സാമുദായിക പരിഹാര മാര്ഗമില്ല. അതുകൊണ്ട് സാമുദായിക വാദങ്ങളെ വേര്‍തിരിച്ചു കാണണം. ഇന്ത്യയിലായാലും കേരളത്തില്‍ ആയാലും ഒരു പ്രശ്‌നത്തിനും സാമുദായിക പരിഹാര മാര്‍ഗമില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ പരിഹാരമെയുള്ളൂവെന്നും നാം ഉറപ്പിച്ചു തന്നെ പറയേണ്ടതുണ്ട്. കേരളത്തിലുണ്ടായിരുന്ന യഥാര്‍ത്ഥ സാമുദായിക പ്രശ്‌നങ്ങള്‍ നവോത്ഥാന പ്രവര്‍ത്തനം കൊണ്ട് ഇല്ലാതായി.പ്രയോഗിക സാമുദായിക സമത്വം കേരളത്തില്‍ ഉണ്ടായി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് നമ്മുടെ ചോദ്യവും ഉത്തരവും സമുദായികമായിരിക്കാന്‍ കഴിയില്ല എന്നു പറയുന്നത്. നവോത്ഥാനം കൊണ്ട് ഇല്ലാതായതിന്റെ നിഴലാണിപ്പോള്‍ കണ്ടു വരുന്നത്. പഴയ കാലത്തിന്റെ പ്രതിധ്വനി, അഥാവാ അയഥാര്‍ത്ഥ ശബ്ദങ്ങള്‍ മാത്രം. നിഴലുകളെ കൈകാര്യം ചെയ്യുന്ന രീതിയാണ് ഇന്ന് പലരും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.''

''വ്യവസ്ഥകളെ അലിയിക്കുന്നു എന്നതാണ് മദ്യത്തിന്റെ ഒരു ഗുണം.ആലോചിച്ച് അസത്യം പറയുവാന്‍ കഴിയാത്ത ഒരവസ്ഥ അതുണ്ടാക്കുന്നു.സമുദായത്തിന്റെ ശിഥിലസത്യം അങ്ങനെ വിളിച്ച് പറയുന്നതുകൊണ്ടാണ് മദ്യശാലകള്‍ മാന്യതയില്‍ നിന്നും നൂറ് മീറ്റര്‍ ്കലെയായിരിക്കണം എന്ന് നാം ശഠിക്കുന്നത്.സത്യം പോലെ അപ്രിയമായി നമുക്ക് മറ്റെന്തുണ്ട്?''

''കുട്ടി ഉണര്‍ന്നിരുന്നാല്‍ പലതും ചോദിക്കും. അത് കൊണ്ട് അമ്മ കുട്ടിയെ ഉറക്കുന്നു. കുട്ടി എനിക്കെവിടെ പാല്‍ എന്ന് ചോദിക്കുന്നു. എനിക്കെവിടെ ഭക്ഷണം എന്ന് ചോദിക്കുന്നു. കിടപ്പാടം എവിടെ എന്ന് ചോദിക്കുന്നു. എനിക്ക് കളിക്കാനുള്ള സ്ഥലം എവിടെ എന്ന് ചോദിക്കുന്നു. എനിക്ക് വളരുവാനുള്ള ആകാശമെവിടെന്ന് ചോദിക്കുന്നു. കുട്ടി അങ്ങനെ ചോദിക്കാതിരിക്കാന്‍ വേണ്ടി കുട്ടിയെ നമുക്ക് ഉറക്കിക്കിടത്താം.

ഇങ്ങനെ നിരവധി...........
കേസരി.എ.ബാലകൃഷ്ണപിള്ളയുടെ നിരൂപണാദർശം അദ്ദേഹത്തിന്റെ കാലത്തിനു ശേഷം സമർത്ഥവും സർഗ്ഗാത്മകവുമായി പിന്തുടർന്ന നിരൂപകനാണ് എം.എൻ.വിജയൻ. വൈലോപ്പിള്ളിക്കവിതയെ ആധാരമാക്കി എം.എൻ.വിജയൻ എഴുതിയ, കവിവ്യക്തിത്വം എപ്രകാരമാണ് കവിതയുടെ പ്രമേയതലത്തെ നിർണ്ണയിക്കുന്നത് എന്നു അന്വേഷിക്കുന്ന നിരൂപണം മലയാളത്തിലെ മനഃശാസ്ത്രനിരൂപണപ്രസ്ഥാനത്തിനു തന്നെ തുടക്കം കുറിച്ച പഠനമായിരുന്നു.
കാളിദാസൻ, കുമാരനാശാൻ,ജി.ശങ്കരക്കുറുപ്പ്ചങ്ങമ്പുഴ,വൈലോപ്പിള്ളിബഷീർ എന്നിവരെയൊക്കെ അദ്ദേഹം പഠനവിധേയമാക്കി. 
1952-ൽ മദിരാശി ന്യൂ കോളെജിൽ  തുടങ്ങിയ അദ്ധ്യാപനവൃത്തി   തലശ്ശേരി ബ്രണ്ണൻ കോളെജിൽ നിന്നും മലയാളവിഭാഗം തലവനായി 1985-ൽ വിരമിക്കുന്നതുവരെ തുടർന്നു. ജോലിയിൽ നിന്നു പിരിയുന്നതു വരെ വളരെക്കുറച്ചു മാത്രമേ ഇദ്ദേഹം എഴുതിയിരുന്നുള്ളൂ. കവിതയും മനഃശാസ്ത്രവും എന്ന പുസ്തകത്തിൽ സമാഹരിക്കപ്പെട്ടത് ആദ്യകാല ലേഖനങ്ങളാണ്. പിൽക്കാല ലേഖനങ്ങൾ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പകർത്തിയെഴുതി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ജോലിയിൽ നിന്നു വിടപറഞ്ഞ ശേഷം വ്യാപകമായി പ്രഭാഷണങ്ങൾ നടത്തുകയും സാംസ്കാരിക പ്രവർത്തനത്തിൽ സജീവമാകുകയും ചെയ്തു
മാഷിന്റെ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നു....

എന്‍ മോഹനന്‍- ഒരു ഓര്‍മ്മക്കുറിപ്പ്‌

മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും,നോവലിസ്റ്റുമായിരുന്ന ശ്രീ  എൻ.മോഹനൻ ഓര്‍മയായിട്ട് ഈ വ്യാഴാഴ്ച പതിനാലു വര്‍ഷമാകുന്നു. 
സഹൃദയ മനസ്സില്‍ സ്ഥാനം പിടിച്ച കുറെയേറെ കഥകള്‍ ഇദ്ദേഹതിന്റെ തൂലികയിലൂടെ പുറത്ത് വന്നിട്ടുണ്ട്. പ്രസിദ്ധീകരിയ്ക്കപ്പെട്ട സമാഹാരങ്ങളില്‍ 

നിന്റെ കഥ(എന്റെയും),ദുഃഖത്തിന്റെ രാത്രികൾ,പൂജയ്ക്കെടുക്കാത്ത പൂക്കൾ,എൻ.മോഹനന്റെ കഥകൾ,ശേഷപത്രം,നുണയുടെ ക്ഷണികതകൾ തേടി,സ്നേഹത്തിന്റെ വ്യാകരണം,നിഷേധരാജ്യത്തിലെ രാജാവ്,ഒരിക്കൽ എന്നിവ അനുവാചകശ്രദ്ധ പിടിച്ചുപറ്റി. ഇന്നലത്തെ മഴ എന്ന നോവലും ഇദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെരുവഴിയിലെ കരിയിലകള്‍,  അവസ്ഥാന്തരങ്ങള്‍, കത്താത്ത കാര്‍ത്തിക വിളക്ക് എന്നീ സൃഷ്ടികള്‍ സെലുലോയ്ഡിലും എത്തി. ചില കഥകള്‍ - യാസിന്‍ നിസാര്‍ അഹമ്മദ്, ടിബറ്റിലേയ്ക്കുള്ള വഴി തുടങ്ങിയവ- അറബിക്, ഫ്രഞ്ച്, ഇംഗ്ലീഷ്, ഹിന്ദി  എന്നീ ഭാഷകളിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

സാഹിത്യ മികവിന്റെ അംഗീകാരമായി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.. നാലപ്പാടൻ അവാർഡ്, പത്മരാജൻ അവാർഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ സാഹിത്യ അവാർഡ്, ടെലിവിഷൻ കഥയ്ക്കുള്ള സംസ്ഥാന ഗവണ്മെന്റിന്റെ അവാർഡ്, അബുദാബി മലയാള സമാജം അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് എന്നിവ ഇവയില്‍ ചിലവ മാത്രം.

പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തർജ്ജനത്തിന്റെ മകനായി 
1933 ഏപ്രിൽ 27-ന്‌ രാമപുരത്ത് ജനിച്ച മോഹനന്‍  രാമപുരം സെന്റ് അഗസ്റ്റിൻസ് ഇംഗ്ലീഷ് സ്കൂൾ,തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടി. കാലടി ശ്രീശങ്കരാചാര്യ കോളേജിൽ മലയാളം അദ്ധ്യാപകൻ,കേരള ഗവണ്മെന്റിന്റെ സാംസ്കാരികകാര്യ ഡയരക്ടർ എന്നീ തസ്തികകളിൽ പ്രവർത്തിച്ചു. കേരള സ്റ്റേറ്റ് ഫലിം ഡവലപ്മെന്റ് കോർപ്പറേഷന്റെ ഡയരക്ടറായിരിക്കെ 1988-ൽ സർ‌വീസിൽ നിന്നും വിരമിച്ചു.

1999 ഒക്ടോബർ 3-ന്‌  ആണ് ഇദ്ദേഹം അന്തരിച്ചത്.

നമുക്ക് സ്മരിയ്ക്കാം, ഈ പ്രതിഭയെ, ആദരവോടെ.
 
പദ്  മനാഭന്‍ തിക്കോടി